ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 53

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*ആര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦3️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦3️⃣🌷*

🌷فَـإِنَّـهُ شَمْسُ فَضْلٍ هُـمْ كَوَاكِبُـهَا

         يُـظْهِرْنَ أَنْوَارَهَا لِلنَّاسِ فِى الظُّـلَمِ🌷

*തിരുനബി ﷺ പവിത്രതയുടെ സൂര്യനാകുന്നു; മഹത്തുക്കളായ മറ്റു നബിമാർ നക്ഷത്രങ്ങളും, ഇരുട്ടിൽ മാലോകർക്ക് അവ വെളിച്ചം കാണിക്കുന്നു.*

_തിരുനബി ﷺ സ്വയം പ്രകാശിക്കുന്ന ഉജ്ജ്വലമായൊരു ഗ്രഹം. മറ്റു നബിമാർ അവിടുത്തെ ﷺ വെളിച്ചത്താൽ ശോഭിക്കുന്ന നക്ഷത്രങ്ങൾ (ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവിടെ നക്ഷത്രങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്); അവിടുത്തെ ﷺ പവിത്രതയോട് നീതി പുലർത്തുന്ന ഒരു ഉപമയാണിത്. രാത്രികളിൽ നക്ഷത്രങ്ങൾ പ്രകാശബിന്ദുക്കളായി കാണപ്പെടുന്നു. സൂര്യനുദിക്കുമ്പോൾ അവയുടെ പ്രാധാന്യം നഷ്ടപ്പെടുന്നു. തിരുനബിയുടെ ﷺ ശരീഅത്ത് രംഗപ്രവേശം ചെയ്തതോടെ മറ്റെല്ലാ നിയമ സംഹിതകളും കാലഹരണപ്പെട്ടുപോയി._

_സത്യം എന്നും വെളിച്ചവും അസത്യം ഇരുട്ടുമാണ്. ഇരുട്ടിൽ ജനങ്ങൾക്ക്‌ വെളിച്ചം നൽകുന്ന വിളക്കാകുന്നു തിരുനബി ﷺ. അതു മാലോകർക്ക് ഒന്നടങ്കം - പൂർവ്വ സമുദായങ്ങൾക്കു പോലും - വെളിച്ചം കാണിക്കുന്നു, സൂര്യനെപ്പോലെ. യഥാർത്ഥത്തിൽ മറ്റു നബിമാർ തിരുനബിയുടെ ﷺ പൂർവ്വ പ്രതിനിധികളാണ്. അവിടുന്ന് ﷺ അവസാനത്തെ നബിയും നുബുവ്വത്തിന്റെ പൂർണ്ണതയുമാണ്. തിരുനബിയാകുന്ന ﷺ സൂര്യൻ ഉദിച്ചപ്പോൾ മറ്റെല്ലാ നക്ഷത്രശോഭകളും അപ്രസക്തങ്ങളായി. ഇനി ഒരു വെളിച്ചമേയുള്ളു. ഒരേയൊരു വെളിച്ചം. മറ്റൊരു വെളിച്ചത്തിന്റെ ആവശ്യമില്ലെന്നു മാത്രമല്ല അങ്ങനെയൊന്ന് ഉണ്ടാവുകയുമില്ല. അള്ളാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നു 'മുഹമ്മദ്‌ നബി ﷺ നിങ്ങളിലെ പുരുഷന്മാരിലാരുടേയും പിതാവല്ല. മറിച്ച് അവിടുന്ന് ﷺ അല്ലാഹുവിന്റെ റസൂലാണ്. നബിമാരിൽ അവസാനത്തവരും' (ഖുർആൻ 33:40)._

_അനസുബ്നു മാലിക് رضي الله عنه ഉദ്ധരിക്കുന്ന ഹദീസ് ഇമാം അഹ്‌മദ് رضي الله عنه നിവേദനം ചെയ്യുന്നു. തിരുനബി ﷺ അരുൾ ചെയ്തു : 'ദിവ്യസന്ദേശവും(വഹ്‌യ്) നുബുവ്വത്തും അവസാനിച്ചിരിക്കുന്നു. ഇനി എന്റെ ശേഷം ഒരു റസൂലോ ﷺ ഒരു നബിയോ ഇല്ലതന്നെ '. ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീസിൽ തിരുനബി ﷺ പറയുന്നു : 'എന്റെയും മറ്റു നബിമാരുടേയും ഉപമ ഭംഗിയുള്ള ഒരു കെട്ടിടം പോലെയാണ്. അതിന്റെ എല്ലാ പണികളും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ഇഷ്ടികയുടെ ഇടം മാത്രം ഒഴിഞ്ഞു കിടക്കുന്നു. അതിൽ കടന്നു ചെന്നു നോക്കുന്ന ആളുകളെല്ലാം പറയുന്നു; ഈ ഇടവും കൂടി നികത്തിയിരുന്നെങ്കിൽ ഇത് എത്ര മനോഹരമായിരുന്നു !. ആ ഇഷ്ടികയുടെ വിടവ് ഞാനാകുന്നു ﷺ. എന്നാലാണ് നബിമാരുടെ പരിസമാപ്തി '.
▪▪▪▪▪▪▪▪▪